പാസ്‌പോര്‍ട്ട് പെട്ടെന്ന് പുതുക്കിക്കിട്ടണമെങ്കില്‍ പാസ്‌പോര്‍ട്ട് ഓഫീസറെ കാണുന്നത് നന്നായിരിക്കുമെന്ന് കൗണ്ടറിലെ സ്‌ത്രീ പറഞ്ഞു. വലിയ തിരക്കുകളുള്ള പാസ്‌പോര്‍ട്ട് ഓഫീസര്‍ എന്ന ദന്തഗോപുരവാസിയെ ഇങ്ങനെയൊരു കാര്യത്തില്‍ കാണുന്നതു ശരിയോ എന്ന് സന്ദേഹം തോന്നാതിരുന്നില്ല. വേറെ രക്ഷയില്ല എന്നു മനസിലായപ്പോള്‍ അങ്ങേരുടെ മുറി അന്വേഷിച്ചുചെന്നു. നീണ്ട ക്യൂവാണ് ഓഫീസറുടെ റൂമിനു മുന്നില്‍. ഒരു മണിക്കൂറിലേറെ നിന്നപ്പോഴാണ് ഉള്ളില്‍ കയറാന്‍ പറ്റിയത്. അകത്ത്, കസേരയില്‍ ഇരിക്കുന്നയാളെ കണ്ടപ്പോള്‍ ഞെട്ടി - പുറത്തുനിന്ന് ക്യൂ നിയന്ത്രിച്ചിരുന്ന ചെറിയ മനുഷ്യന്‍!
ക്യൂ നിയന്ത്രിക്കാന്‍പോലും സന്നദ്ധനായ പാസ്‌പോര്‍ട്ട് ഓഫീസര്‍ രവീന്ദ്രന്‍ ഏറെ പ്രത്യേകതയുള്ളയാളാണെന്ന് സംസാരിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ മനസിലായി. വളരെ `എനര്‍ജെറ്റിക്' ആണു കക്ഷി. `എടാ'. `മോനേ' എന്നൊക്കെ, പ്രായവും തരവും നോക്കി സന്ദര്‍ശകരെ അഭിസംബോധന ചെയ്യുന്നതും കൗതുകമുണര്‍ത്തി. എന്റെ ഫയല്‍ ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന് എടുപ്പിക്കാന്‍ അല്‌പനേരം ഓഫീസറുടെ മുറിയില്‍ ഇരിക്കേണ്ടിവന്നു. ഇതിനിടെ സന്ദര്‍ശകരുടെയെല്ലാം പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കപ്പെട്ടുകൊണ്ടിരുന്നു. ചിലര്‍ക്ക് തന്റെ പേഴ്‌സണല്‍ ഫോണ്‍ നമ്പര്‍ നല്‍കി, പിറ്റേന്ന് തന്നെ നേരിട്ട് വിളിക്കാനും നാളെത്തന്നെ പ്രശ്‌നം പരിഹരിക്കാമെന്നും ഉറപ്പുനല്‍കുന്നുമുണ്ടായിരുന്നു.
ഉച്ചയായി. എന്റെ പാസ്‌പോര്‍ട്ട് വൈകുന്നേരത്തിനുമുമ്പേ തരുമെന്ന് ഓഫീസര്‍ ഉറപ്പുതന്നിരുന്നതുകൊണ്ട് ഞാന്‍ കാത്തിരുന്നു. ഇതിനിടെ പുറത്തേക്കുവന്ന ഓഫീസര്‍ ഞാനവിടെ കുത്തിയിരിക്കുന്നതു കണ്ടപ്പോള്‍ ഉള്ളിലേക്ക് വിളിപ്പിച്ചു. സോഫയില്‍ പിടിച്ചിരുത്തി. ഊണു കഴിച്ചോ എന്നാണ് ചോദ്യം. ഇല്ലെന്നു ഞാന്‍. ഉടനടി, വീട്ടില്‍നിന്നും കൊണ്ടുവന്ന ചോറും കറിയും ടീപ്പോയ്‌ല്‍ നിരന്നു. പകുതിച്ചോറ് എനിക്ക്! അതിനിടയില്‍ കടന്നുവന്ന സന്ദര്‍ശകന് രണ്ടു പഴം!
ഞാനൊരു പത്രപ്രവര്‍ത്തകനാണെന്ന് ഓഫീസര്‍ക്ക് അറിയില്ല. യാതൊരു തരത്തിലുമുള്ള ശുപാര്‍ശയോടെയുമല്ല, ഞാനവിടെ പോയത്. എന്നിട്ടും ഊഷ്‌മളമായ സ്വീകരണമാണ് എനിക്കു ലഭിച്ചത്. വൈകുന്നേരം തന്നെ പാസ്‌പോര്‍ട്ട് അദ്ദേഹം നേരിട്ട് തരികയും ചെയ്‌തു. ഉച്ചയ്‌ക്ക് അല്‌പസമയം കിട്ടിയപ്പോള്‍ ഞാന്‍ ഓഫീസറോട് ചോദിച്ചു: ഇങ്ങനെയൊരു ആക്‌ടീവായ, കാര്യങ്ങള്‍ ഉടനടി സാധിച്ചുതരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെ ഞാന്‍ കണ്ടിട്ടില്ല! ഉറക്കെയുള്ള ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു. `ഇവിടെ വരുന്നവര്‍ പോസിറ്റീവ് എനര്‍ജിയോടെയേ ഈ മുറിവിട്ടുപോകാവൂ എന്നാണ് എന്റെ ആഗ്രഹം. അതിനാണ് എന്‍െറ ശ്രമം. ഞാന്‍ പല വിദേശരാജ്യങ്ങളിലും ജോലി ചെയ്‌തിട്ടുണ്ട്. അവിടുത്തെ മാതൃക സ്വീകരിച്ച്, ബ്യൂറോക്രസിയെ മറികടക്കാനാണ് എന്റെ ശ്രമം...'
രണ്ടാഴ്‌ച കഴിഞ്ഞു. എന്റെ ബന്‌ധുവിന്റെ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ താമസം നേരിട്ടപ്പോള്‍ ഞാന്‍ പറഞ്ഞു: `പാസ്‌പോര്‍ട്ട് ഓഫീസറെ വിളിച്ചുനോക്ക്'.
വൈകുന്നേരം ബന്‌ധു അത്‌ഭുതസ്‌തബ്‌ധനായി എന്നോടുപറഞ്ഞു: ഫോണ്‍ വിളിച്ചയുടന്‍ ഓഫീസര്‍ എന്റെ നമ്പര്‍ വാങ്ങിച്ചു. അല്‌പനേരം കഴിഞ്ഞ് തിരിച്ചുവിളിച്ച് പാസ്‌പോര്‍ട്ട് നാളെ വന്ന് വാങ്ങിക്കോളാന്‍ പറഞ്ഞു. ഇങ്ങനെയുള്ള ഉദ്യോഗസ്‌ഥര്‍ നമ്മുടെയിടയിലുണ്ടോ!...
പ്രിയപ്പെട്ട വായനക്കാരേ... ഈ പാസ്‌പോര്‍ട്ട് ഓഫീസര്‍ രവീന്ദ്രന്റെ ഇപ്പോഴത്തെ അവസ്‌ഥ കേള്‍ക്കുക. കേന്ദ്രമന്ത്രി കെ.വി. തോമസിനെ വേണ്ടവിധം സ്വീകരിച്ചില്ലെന്ന് ആരോപിച്ച് അദ്ദേഹത്തെ തല്‍സ്‌ഥാനത്തുനിന്നു മാറ്റി. ഇപ്പോള്‍ ഡല്‍ഹിക്കു വിളിപ്പിച്ചിരികുന്നു, വഴക്കുപറയാന്‍!
ഇതാണ് നമുടെ നാട്. കുത്തഴിഞ്ഞു കിടന്ന പാസ്‌പോര്‍ട്ട് ഓഫീസിന് അടുക്കും ചിട്ടയും ഉണ്ടാക്കിയതും ജീവനക്കാരുടെ കൈക്കൂലി അവസാനിപ്പിച്ചതും രവീന്ദ്രനായിരുന്നു എന്ന് പത്രങ്ങളില്‍ പിന്നീട് വായിച്ചു. അങ്ങനെ ജീവനക്കാരുടെ കണ്ണിലെ കരടായിരുന്നു, ഈ ജനപ്രിയ പാസ്‌പോര്‍ട്ട് ഓഫീസര്‍. തരംകിട്ടിയപ്പോള്‍ അവര്‍ അദ്ദേഹത്തെ പിന്നില്‍നിന്നു കുത്തി. അതിന് അര്‍ധരാത്രിക്ക് കുടപിടിക്കുന്ന കേന്ദ്രമന്ത്രി നിമിത്തമാവുകയും ചെയ്‌തു.
ആ നല്ലവനായ ഉദ്യോഗസ്‌ഥന്റെ ഇനിയുള്ള ഔദ്യോഗികജീവിതത്തെ ഈ വിവരംകെട്ട രാഷ്‌ട്രീയക്കാരന്റെ നടപടി മലീമസമാക്കാതിരിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഈ നാട് നന്നാവുമോ! എവിടെ!
വാല്‍ക്കഷണം: സ്വീകരണവും ബഹുമാനവുമൊക്കെ പിടിച്ചുവാങ്ങേണ്ടതാണെന്ന് ബഹു. കേന്ദ്രമന്ത്രി ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ, ആവോ?
foreverfiroo
never say goodbye
No comments:
Post a Comment