Sunday, April 11, 2010

ലവ് ജിഹാദിയുടെ കാമുകി

എന്റെ ഷുക്കൂറിക്കയ്ക്ക്,
എനിക്കെല്ലാം മനസ്സിലായി. കഴിഞ്ഞ 10 വര്‍ഷമായി എന്റെ പിന്നാലെ നടന്നത് ഇതിനായിരുന്നു അല്ലേ ? എന്തായാലും എന്നോടിതു വേണ്ടായിരുന്നു. ഞാന്‍ എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ ഓരോന്നു പറഞ്ഞ് എന്റെ പിന്നാലെ നടന്നത് എന്തിനായിരുന്നു എന്നെനിക്കു മനസ്സിലായി. പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ എന്നെ ബസപകടത്തില്‍ നിന്നു രക്ഷിച്ചതും ?സ് ടുവിനു പഠിക്കുമ്പോള്‍ എന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പെണ്‍വാണിഭക്കാരുടെ കയ്യില്‍ നിന്നെന്നെ രക്ഷിച്ചതും എല്ലാം ഈ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു എന്നെനിക്കു മനസ്സിലായി. എനിക്കു സത്യത്തില്‍ പേടിയാവുകയാണ്. ഷുക്കൂറിക്കയുടേ പേരു കേള്‍ക്കുന്നതും രൂപം ആലോചിക്കുന്നതും ഒക്കെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്.
ഷുക്കൂറിക്ക ബിന്‍ ലാദന്റെ ആളാണെന്നാണ് ഡാഡി പറഞ്ഞത്. ഇന്നലെ വരെ ഡാഡി പറഞ്ഞതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല. നമ്മുടെ പ്രേമം തകര്‍ക്കുന്നതിനു വേണ്ടി ഡാഡി ഓരോ കള്ളങ്ങള്‍ പറയുകയാണെന്നേ എനിക്കു തോന്നിയിരുന്നുള്ളൂ. എന്നാല്‍, ഇത് ഡാഡി പറഞ്ഞ കള്ളങ്ങളെന്നു ഞാന്‍ കരുതിയതിനെക്കാള്‍ ഭീകരമായ സത്യമാണ്. ഇനി ഞാന്‍ ഡാഡിയെ വിശ്വസിക്കും. ഷുക്കൂറിക്ക എന്തൊക്കെ ചെയ്യണമെന്ന് ലാദനാണ് തീരുമാനിക്കുന്നതെന്നാണ് ഡാഡി പറഞ്ഞത്. ഡാഡീടെ സിറ്റീലൊള്ള കടേലോട്ട് ഷുക്കൂറിക്ക ബോബുകള്‍ നിറച്ച ഓട്ടോറിക്ഷ ഇടിച്ചുകയറ്റുന്നതായി ഞാന്‍ ഇന്നലെ സ്വപ്നം കണ്ടു.

ഇന്നത്തെ പത്രത്തില്‍ എല്ലാം ഞാന്‍ വിശദമായി വായിച്ചു. ലവ് ജിഹാദ് എന്താണെന്നെനിക്കിപ്പോള്‍ മനസ്സിലായി. കര്‍ത്താവിന്റെ കാരുണ്യം കൊണ്ടാണ് ഞാന്‍ രക്ഷപെട്ടത്.സത്യത്തില്‍ ഞാനാലോചിക്കുകയായിരുന്നു. ഈ വാര്‍ത്തകള്‍ വരാന്‍ രണ്ടു ദിവസം വൈകിയിരുന്നെങ്കില്‍ ഞാനും ഷുക്കൂറിക്കയുടെ ജിഹാദിന് ഇരയായേനെ. ആലോചിക്കുമ്പോള്‍ തന്നെ പേടിയാകുന്നു.
നമ്മുടെ ഒളിച്ചോടല്‍ പദ്ധതി കം?ീറ്റും ഞാന്‍ ഡാഡിയോടു പറഞ്ഞു. നമ്മള്‍ ബാംഗൂര്‍ പോയി ജാതിയും മതവും ഇല്ലാത്തവരാി ജീവിക്കുമെന്നു പറഞ്ഞപ്പോള്‍ ഡാഡി ചിരിച്ചു. ആ ട്രെയിന്‍ നേരേ പൊന്നാനിക്കാണ് പോകുന്നതെന്നും അവിടെ വച്ച് പത്തു പന്ത്രണ്ട് പേര്‍ ചേര്‍ന്ന് എന്നെ മതംമാറ്റി പ്രകൃതിവിരുദ്ധ പരിപാടികള്‍ നടത്തുമെന്നും പിന്നെ പര്‍ദ്ദയിട്ട് എവിടെയെങ്കിലും പൂട്ടിയിടമെന്നും കേട്ടപ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി. എന്നോടങ്ങനെയൊക്കെ ചെയ്യണമെന്നു ഷുക്കൂറിക്കയ്ക്കു തോന്നിയല്ലോ.
കഴിഞ്ഞ ആറേഴുവര്‍ഷം രാപ്പകലില്ലാതെ ഓട്ടോറിക്ഷ ഓടിച്ചു കിട്ടിയ ഒന്നൊന്നര ലക്ഷം രൂപ ഷുക്കൂറിക്ക എന്നെ ഏല്‍പിച്ചത് തിരിച്ചു ചോദിക്കാന്‍ ഇതു വഴി വരേണ്ട. ഇതുവരെ നമ്മള്‍ തമ്മിലുണ്ടായിരുന്ന ബന്ധമൊക്കെ മറന്ന് എനിക്ക് ഷുക്കൂറിക്കയെ പോലീസിന് പിടിച്ചു കൊടുക്കേണ്ടി വരും. അല്ലെങ്കിലും അതിനു രേഖയും തെളിവുമൊന്നുമില്ലല്ലോ. ഷുക്കൂറിക്ക ലവ് ജിഹാദിന്റെ ആളായിരുന്നെന്നതിന് എന്റെ കയ്യില്‍ ധാരാളം തെളിവുകളുണ്ട് താനും.
ആദ്യമായി ഷുക്കൂറിക്കയുടെ മുന്നില്‍ വച്ച് ഞാന്‍ ഷാള്‍ മാറ്റിയപ്പോള്‍ ഉണ്ടക്കണ്ണുകളോടെ ഷുക്കൂറിക്ക വിളിച്ചത് എന്റെ പടച്ചോനേ എന്നാണ്. അതുപോലെ എന്റെ കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്കു തന്ന രണ്ടു മാപ്പിളപ്പാട്ടു സിഡികളും എന്റെ കയ്യിലുണ്ട്. ഷുക്കൂറിക്കയെ പരിചയപ്പെട്ടതിനു ശേഷമാണ് സംസ്ഥാന സ്കൂള്‍ യൂത്ത്ഫെസ്റ്റിവലിന് എനിക്ക് ഒപ്പനയ്ക്ക് ഫസ്റ്റ് കിട്ടിയത്. പ്രേമം കൂടുമ്പോള്‍ ഷുക്കൂറിക്ക എന്നെ മൊഞ്ചത്തി എന്നും ബീവി എന്നും കുഞ്ഞിപ്പാത്തു എന്നുമാണ് വിളിച്ചിരുന്നതെന്ന് ഞാന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇനിയൊരു പെണ്ണിനും ഈ ഗതി വരരുത്.
ഇത്രകാലം ഞാന്‍ മൈന്‍ഡ് ചെയ്യാതിരുന്ന ചാര്‍ളിയെ ഇന്നാണ് ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്. ചാര്‍ളി വെറും വായില്‍നോക്കിയാണെന്നും ഞരമ്പുരോഗി യാണെന്നും ഷുക്കൂറിക്ക പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല. ഒരു കാര്യം കൂടി പറയട്ടെ, ചാര്‍ളിക്ക് എന്നെ കല്യാണം കഴിച്ചുകൊടുക്കാന്‍ സമ്മതമാണെന്ന് ഡാഡി ചാര്‍ളിയുടെ പപ്പയ്ക്ക് വാക്കു കൊടുത്തു കഴിഞ്ഞു. സത്യത്തില്‍ ഷുക്കൂറിക്ക ലവ് ജിഹാദിയാണെന്ന് ഡാഡിയുടെ അടുത്ത് പറഞ്ഞതും തെളിയിച്ചതും ചാര്‍ളിച്ചായനാണ്. ചാര്‍ളിച്ചായന്‍ എന്നാ ഒക്കെ പറഞ്ഞാലും ഒരു സംഭവമാണ്.
ഗള്‍ഫുകാരന്‍ മൊയ്തീന്റെ ഭാര്യ സുഹറയുമായി ചാര്‍ളിക്കെന്തോ ചുറ്റിക്കളിയുണ്ടെന്നു പറഞ്ഞ് നാട്ടിലെന്നാ പുകിലായിരുന്നു. ചാര്‍ളിച്ചായന്‍ രാത്രി അവിടെ പോകാറുണ്ടെന്നു പറഞ്ഞ് ചില കഥകള്‍ ഷുക്കൂറിക്കയും എന്നോടു പറഞ്ഞിട്ടുണ്ടല്ലോ. എന്നാല്‍, സത്യമെന്താണെന്ന് ഈ ഞാന്‍ പോലും അന്വേഷിച്ചില്ല. ചാര്‍ളിച്ചായന്‍ സത്യം പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാനു ഡാഡിയും കരഞ്ഞുപോയി. സുഹറച്ചേച്ചി ലവ് ജിഹാദ് കമ്പനിയുടെ ഏറ്റവും പുതിയ പദ്ധതിയായ സെക്സ് ജിഹാദിന്റെ ആളാണത്രേ. അങ്ങനെ ചാര്‍ളിച്ചായനെ പലതവണ വീട്ടിലേക്കു വിളിച്ചെങ്കിലും ചാര്‍ളിച്ചായന്റെ മനസ്സില്‍ ഞാന്‍ നിറഞ്ഞു നിന്നിരുന്നതുകൊണ്ട് രാവിലെ വരെ സുഹറച്ചേച്ചിയുടെ അടുത്തിരുന്ന് സെക്സ് ജിഹാദും തീവ്രവാദവും ഉപേക്ഷിച്ച് നല്ല ജിവിതത്തിലേക്ക് വരാന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിക്കുകയായിരുന്നത്രേ. ഇത്രേം നല്ല ഒരു മനുഷ്യനെയാണല്ലോ ഷുക്കൂറിക്ക നിങ്ങളൊക്കെ സംശയിച്ചുകളഞ്ഞത്. ക്രൂരമായിപ്പോയി.

രാത്രിയില്‍ ഒളിച്ചോടാന്‍ തയ്യാറായി ഞാന്‍ വരുന്നതും കാത്ത് ഇന്നു ഷുക്കൂറിക്ക റയില്‍വേ സ്റ്റേഷനില്‍ വന്നു നില്‍ക്കുമെന്ന വിവരം ഞാന്‍ പറഞ്ഞതനുസരിച്ച് ഡാഡി പോലീസില്‍ അറിയിച്ചിട്ടുണ്ട്. ലവ് ജിഹാദിനുള്ള ജീവിക്കുന്ന തെളിവായി അവര്‍ ഷുക്കൂറിക്കയെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത നാളത്തെ പത്രത്തില്‍ വായിക്കാനുള്ള കെല്‍പില്ലാത്തതുകൊണ്ടാണ് ഡാഡി അറിയാതെ ഞാനീ കത്തെഴുതി അങ്ങോട്ടെത്തിക്കുന്നത്. അത്യാവശ്യം സാധനങ്ങളുമെടുത്ത് നേരം വെളുക്കുന്നതിനു മുമ്പ് കേരളത്തിന്റെ ബോര്‍ഡര്‍ വിട്ടോണം. പ്രേമം, കാശ് എന്നൊക്കെ പറഞ്ഞ് ഇനി ഇതുവഴി കറങ്ങിയാല്‍, തീവ്രവാദികളുടെ •തി എന്താണെന്നറിയാമല്ലോ ?
തരിമ്പും സ്നേഹമില്ലാതെ,
ചാര്‍ളിച്ചായന്റെ മാത്രം
മോളിക്കുട്ടി.

foreverfiroo
never say goodbye


No comments: